Monday, September 27, 2010

ആർ എസ്‌ സി ;സാഹിത്യോത്സവുകൾക്ക്‌ അരങ്ങുണർന്നു

ദുബൈ: മണലാരണ്യത്തിലെ മലയാളികൾക്ക്‌ സർഗാസ്വാദനത്തിന്റെ വേദികളൊരുക്കി രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവുകൾക്കു തുടക്കം. ഇശലുകളുടെ ഈണവും ദഫ്‌ ബൈത്തിന്റെ താളവും കുരുന്നുകളുടെ പാട്ടും കഥയും വരകളും പ്രഭാഷണങ്ങളുടെ പ്രോജ്വലതകളുമായി പ്രവാസലോകത്തെ ഈ നാളുകൾ സർഗ വസന്തങ്ങൾ തീർക്കും. മണൽചൂട്‌ ശമിക്കുകയും ശീതകാലം വരവാകുകയും ചെയ്യുന്ന ശാന്തമായ കാലാവസ്ഥക്കു മധുരം പകർന്നാണ്‌ സാഹിത്യോത്സവുകൾക്ക്‌ ഗൾഫിൽ അരങ്ങുകളുയരുന്നത്‌.

കേരളക്കരയിൽ ഇസ്ലാമിക കലാമേളകൾക്ക്‌ ബദലില്ലാത്ത ആസ്വാദന, മത്സര വേദികൾ സൃഷ്ടിച്ച എസ്‌ എസ്‌ എഫ്‌ സാഹിത്യോത്സവിന്റെ മാതൃകയിലാണ്‌ രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവുകളും നടക്കുന്നത്‌. സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ, ജനറൽ വിഭാഗങ്ങളിൽ 38 കലാ സാഹിത്യ ഇനങ്ങളിലാണ്‌ മത്സരങ്ങൾ നടക്കുന്നത്‌. യൂനിറ്റ്‌, സോൺ, നാഷണൽ തലങ്ങളിലായാണ്‌ മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌. സാഹിത്യോത്സവുകൾ വ്യവസ്ഥപിതമായി നടത്തുന്നതിനായുള്ള മാനദണ്ഡങ്ങളും നിർദേശങ്ങളും എല്ലാ ഘടകങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്‌. ഓരോ ഘടകങ്ങളിലും തിരഞ്ഞെടുക്കപ്പെടുന്ന പ്രോഗ്രാം കമ്മിറ്റിയാണ്‌ സാഹിത്യോത്സവ്‌ പരിപാടികൾക്കു നേതൃത്വം നൽകുക. പൊതുജന പങ്കാളിത്തത്തോടെ ആകർഷകായ ആസ്വാദന വേദികളായി സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നതിനായി അതതു പ്രദേശങ്ങളിൽ സംഘാടക സമതികളും നിലവിൽ വരും.

സെപ്തംബർ 15നാണ്‌ ഗൾഫിൽ യൂനിറ്റ്‌ സാഹിത്യോത്സവുകൾക്കു തുടക്കമായത്‌. ഒക്ടോബർ 29നകം യു എ ഇയിലെ 14 സോൺ സാഹിത്യോത്സവുകൾ പൂർത്തിയാകും. യു എ ഇ നാഷണൽ സാഹിത്യോത്സവ്‌ നവംബർ അഞ്ചിനു നടക്കും. ഉദ്ഘാടന, സമാപന വേദികളിൽ ഗൾഫിലെ സാംസ്കാരിക, സാമൂഹിക പ്രമുഖർ, ഉദ്യോഗസ്ഥർ, വ്യവസായികൾ പങ്കെടുക്കും. നൗഫൽ കരുവഞ്ചാൽ കൺവീനറായ അഞ്ചംഗ സമിതിയാണ്‌ സാഹിത്യോത്സവ്‌ പ്രോഗ്രാമുകൾക്കു നേതൃത്വം നൽകുന്നത്‌. ആസ്വാദനങ്ങൾക്കൊപ്പം പ്രവാസി മലയാളികൾക്കിടയിലെ സർഗ പ്രതിഭാത്വങ്ങൾക്ക്‌ രംഗാവസരങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ്‌ സാഹിത്യോത്സവുകൾ സംഘടിപ്പിക്കുന്നത്‌. കലാ സാഹിത്യ ഇനങ്ങൾക്കൊപ്പം, വൈജ്ഞാനിക ഇനങ്ങൾക്കും എഴുത്ത്‌, പ്രസംഗം തുടങ്ങിയ സുപ്രധാന ഇനങ്ങൾക്കും സാഹിത്യോത്സവുകളിൽ പ്രാധാന്യം നൽകിയിട്ടുണ്ട്‌. കഴിഞ്ഞ വർഷം മുതലാണ്‌ ഗൾഫിലെ സാഹിത്യോത്സവുകൾ ഏകീകരിച്ചു നടപ്പിലാക്കിത്തുടങ്ങിയത്‌. >>>

1 comment:

prachaarakan said...

മണലാരണ്യത്തിലെ മലയാളികൾക്ക്‌ സർഗാസ്വാദനത്തിന്റെ വേദികളൊരുക്കി രിസാല സ്റ്റഡി സർക്കിൾ സാഹിത്യോത്സവുകൾക്കു തുടക്കം. ഇശലുകളുടെ ഈണവും ദഫ്‌ ബൈത്തിന്റെ താളവും കുരുന്നുകളുടെ പാട്ടും കഥയും വരകളും പ്രഭാഷണങ്ങളുടെ പ്രോജ്വലതകളുമായി പ്രവാസലോകത്തെ ഈ നാളുകൾ സർഗ വസന്തങ്ങൾ തീർക്കും. മണൽചൂട്‌ ശമിക്കുകയും ശീതകാലം വരവാകുകയും ചെയ്യുന്ന ശാന്തമായ കാലാവസ്ഥക്കു മധുരം പകർന്നാണ്‌ സാഹിത്യോത്സവുകൾക്ക്‌ ഗൾഫിൽ അരങ്ങുകളുയരുന്നത്‌.