Saturday, June 27, 2009

സാംസ്കാരിക വായനയുടെ വീ​ണ്ടെടുപ്പിന്‌ സമൂഹം സജ്ജമാവണം: RSC സംവാദം

രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) റിയാദ്‌ സോൺ സംഘടിപ്പിച്ച സാംസ്കാരിക സംവാദത്തിൽ അബ്ദുൽബാരി മുസ്ലിയാർ വിഷയാവതരണം നടത്തുന്നു.

രിയാദ്‌: വായനയുടെ സദാചാരവും ആഭിജാത്യവും പോയ്മറയുകയും ആഭാസവും അസഹിഷ്ണുതയും അരങ്ങുതകർക്കുന്ന വാറോലകളായി പത്രങ്ങളും പുസ്തകങ്ങളും മാറപ്പെടുന്നതും ആപത്കരമാണെന്ന്‌ സാംസ്കാരിക വായനയുടെ വർത്തമാനം എന്ന വിഷയത്തിൽ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്‌.സി) റിയാദ്‌ സോൺ സംഘടിപ്പിച്ച സാംസ്കാരിക സംവാദം മൂന്നാര്റിയിപ്പ്‌ നൽകി. ഇന്ത്യക്ക്‌ പുറത്തുനിന്ന്‌ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ മലയാള ആനുകാലിക പ്രസിദ്ധീകരണമായ രിസാലയുടെ ഗൾഫ്‌ പതിപ്പ്‌ ഗൾഫ്‌ രിസാലയുടെ വരവോടനുബന്ധിച്ച്‌ മുഴുവൻ ജി.സി.സി. രാജ്യങ്ങളിലും നടന്ന്‌ വരുന്ന സാംസ്കാരിക സംവാദത്തിന്റെ ഭാഗമായാണ്‌ സംവാദം സംഘടിപ്പിച്ചതു.

കുലീന എഴുത്തുകാരും സംശുദ്ധത നിറഞ്ഞ കഥാപാത്രങ്ങളും മാർഗനിർദ്ദേശങ്ങൾ നൽകിയ പൗരാണികതക്ക്‌ പകരം നൈമിഷികസുഖം പകരുന്ന വൈകൃതങ്ങളിലെ നായകരും അവയ്ക്കു പിന്നിലെ അണിയറ പ്രവർത്തകരും സാംസ്കാരിക കേരളത്തിലെ വായനയുടെയും ദൃശ്യങ്ങളുടെയും പ്രവാചകരായി പ്രതിഷ്ഠിക്കപ്പെടുകയാണെന്ന്‌ സംവാദം ചൂണ്ടിക്കാട്ടി.

തെരുവ്‌ വേശ്യയുടെ ജീവചരിത്രം ബെസ്റ്റ്‌ സെല്ലർ ആകുന്നിടത്തേക്ക്‌ മലയാളിയുടെ വായനാനിലവാരം തകർന്നതായി വിഷയാവതരണം നടത്തിയ ആർഎസ്സി. റിയാദ്‌ സോൺ ചെയർമാൻ അബ്ദുൽ ബാരി മുസ്ലിയാർ അഭിപ്രായപ്പെട്ടു.

സംസ്കാരങ്ങളുടെ സംഘട്ടനം എന്ന ഗ്രന്ഥത്തിന്റെ സ്വാധീനമാണ്‌ അമേരിക്കയിലെ പുതിയ പ്രസിഡന്റിലേക്കുള്ള ദിശാമാറ്റത്തിനുവരെ കാരണമായത്‌ എന്നത്‌ ശ്രദ്ധേയമാണെന്നും വളർന്നുവരുന്ന ബ്ലോഗ്‌ എഴുത്തും സൈബർ സ്പേസ്‌ രചനകളും ധാർമ്മികവൽക്കരിക്കാൻ പരിശ്രമം ഉണ്ടാക്കണമെന്നും നജീം കൊച്ചു കലുങ്ക്‌ (ഗൾഫ്‌ മാധ്യമം) അഭിപ്രായപ്പെട്ടു. ധാർമ്മിക രചനകളെ വിപുലമായി വായിപ്പിച്ചുകൊണ്ടാകണം സാംസ്കാരിക വായനയുടെ വർത്തമാനത്തിലേക്ക്‌ സമൂഹത്തെ എത്തിക്കേണ്ടതെന്ന്‌ പ്രവാസി എഴുത്തുകാരനായ റഫീഖ്‌ പന്നിയങ്കര അഭിപ്രായപ്പെട്ടു. ടെലിവിഷൻ ചാനലുകൾ ഏറെയും മലീമസമാണെങ്കിലും ഉള്ള നന്മകൾ ഉൾക്കൊള്ളാനുള്ള പക്വത വളർത്തിക്കൊണ്ടു വരണമെന്ന്‌ നാസർ കാരന്തൂർ (ഏഷ്യാനെറ്റ്‌) പറഞ്ഞു. നാനാമതങ്ങളെ കുറിച്ചും പഠിക്കാൻ കുട്ടികളെ പ്രേരിപ്പക്കണമെന്നും അവയിൽ നിന്ന്‌ സ്വന്തം ഹിതം രൂപീകരിക്കാൻ അവരെ അനുവദിക്കണമെന്നും ഉബൈദ്‌ എടവണ്ണ (ജയ്ഹിണ്ട്‌) അഭിപ്രായപ്പെട്ടു.

എഴുത്തുകാരിലും പത്രക്കാരിലും ദൃശ്യമാധ്യമ പ്രവർത്തകരിലും സംസ്കാരത്തിനും ധർമ്മത്തിനും ഊന്നൽ നൽകാൻ വായനക്കാരടങ്ങുന്ന സമൂഹം സമ്മർദ്ദശക്തിയാകണമെന്ന്‌ സൗദി മർകസ്‌ കമ്മിറ്റി സെക്രട്ടറി അശ്‌റഫ്‌ കുറ്റിയിൽ പറഞ്ഞു. പ്രിന്റ്‌ മീഡിയയിലും ഇലക്ട്രോണിക്‌ മീഡിയയിലും തനത്‌ സ്വാധീനം തെളിയിച്ച രിസാല വാരികയുടെ പ്രവാസി പതിപ്പ്‌ അധികം വൈകാതെ ബ്ലോഗ്‌ എഴുത്തിലും സൈബർ സ്പേസിലും മാതൃകാപരമായ സ്വാധീനം ഉണ്ടാക്കുമെന്ന്‌ മോഡറേറ്ററായിരുന്ന ആർഎസ്സി. സൗദി നാഷണൽ കമ്മിറ്റി ട്രഷറർ കെ.കെ. അഷ്‌റഫ്‌ മാവൂർ അറിയിച്ചു. സി.കെ. ഉമർ(എസ്‌.വൈ.എസ്‌), ആർ.എസ്‌.സി. കൺവീനർ അബ്ദുൽ കരീം തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു. ഖാസിം പേരാമ്പ്ര സ്വാഗതവും സൈനുദ്ദേ‍ീൻ കുനിയിൽ നന്ദിയും പറഞ്ഞു.

26/06/2009

No comments: